ഗാസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായേൽ സൈന്യവും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റവും വലിയ ഏറ്റുമുട്ടലാണ് മേഖലയിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
ലെബനനിൽ സാധാരണക്കാരെ കൊന്നൊടുക്കിയ ഇസ്രായേലി ആക്രമണ പരമ്പരയ്ക്ക് മറുപടിയായി, ഹിസ്ബുള്ള ഇസ്രായേലിൻ്റെ റാമത്ത് ഡേവിഡ് എയർബേസിനെയും, റാഫേൽ പ്രതിരോധ സ്ഥാപനത്തേയും ലക്ഷ്യമിട്ട് റോക്കറ്റുകൾ വിക്ഷേപിച്ചു.
തുടർച്ചയായി രണ്ടു തവണയാണ് ഡസൻ കണക്കിന് മിസൈലുകളുമായി ഇസ്രായേൽ എയർബേസിന് നേരെ ഹിസ്ബുള്ള ആക്രമണം നടത്തിയത്. പത്തോളം മിസൈലുകൾ തടഞ്ഞതായി ഇസ്രായേൽ സൈന്യം പറഞ്ഞു.
ലെബനൻ സായുധ സംഘത്തിൻ്റെ ആക്രമണത്തിന് മറുപടിയായി ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം നടത്തുകയാണെന്ന് ഇസ്രായേൽ സൈന്യവും പറഞ്ഞു.
ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണങ്ങൾ തുടരുമെന്നും, ഇതുവരെയായി ലബനനിലെ വിവിധ ഹിസ്ബുള്ള കേന്ദ്രങ്ങളിലായി 400 ആക്രമണങ്ങൾ നടത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
മറുപടിയായി ഹിസ്ബുള്ള വിന്യസിച്ച 85 റോക്കറ്റുകളിൽ ചിലത് ഹൈഫ നഗരത്തിന് സമീപം പതിച്ച്, നിരവധി സ്ഥലങ്ങളിൽ തീപിടുത്തങ്ങൾക്ക് കാരണമായതായും, അഗ്നിശമന സേനാംഗങ്ങൾ തീയണക്കാൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു.
ഹൈഫയ്ക്ക് സമീപമുള്ള കിര്യത് ബിയാലിക്കിൽ റോക്കറ്റുകൾ പതിച്ച് മൂന്ന് പേർക്ക് പരിക്കേൽക്കുകയും നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി ഇസ്രായേൽ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
