ലെബനനിൽ ഹിസ്ബുള്ളയുടെ പേജറുകൾ കൂട്ടത്തോടെ പൊട്ടിത്തെറിച്ച് 9 പേർ കൊല്ലപ്പെടുകയും 2,750 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മുഖത്തും കൈകളിലും വയറിലുമാണ് കൂടുതൽ പേർക്കും പരിക്കേറ്റിരിക്കുന്നത്. നിരവധി പേരുടെ പരിക്കുകൾ ഗുരുതരമാണ്, 150 ലധികം ആശുപത്രികളിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പേജർ സ്ഫോടനങ്ങൾക്ക് ഹിസ്ബുള്ള ഇസ്രയേലിനെ കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതം ഭീകരമായിരിക്കുമെന്ന് ഹിസ്ബുള്ള ഇസ്രായേലിന് മുന്നറിയിപ്പ് നൽകി.
എന്നാൽ സ്ഫോടനത്തെ കുറിച്ച് ഇസ്രായേൽ സൈന്യത്തിൻ്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല.
വിവിധ ഹിസ്ബുള്ള യൂണിറ്റുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പേജറുകൾ പൊട്ടിത്തെറിച്ചതിനാൽ തങ്ങളുടെ രണ്ട് പോരാളികളും ഒരു പെൺകുട്ടിയും കൊല്ലപ്പെട്ടതായി ഹിസ്ബുള്ള നേരത്തെ പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേലിനെതിരായ ഹമാസിൻ്റെ നേതൃത്വത്തിലുള്ള ആക്രമണത്തെത്തുടർന്ന് ഗാസയ്ക്കെതിരായ ഇസ്രായേൽ യുദ്ധം ആരംഭിച്ച ഒക്ടോബർ 7 ന് ശേഷം ഗ്രൂപ്പ് അനുഭവിച്ച ഏറ്റവും വലിയ സുരക്ഷാ വീഴ്ചയാണ് പേജറുകൾ പൊട്ടിത്തെറിച്ചതെന്ന് ഒരു ഹിസ്ബുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്മാർട്ട്ഫോണുകൾ ഉപയോഗിക്കുന്നത് നിർത്താൻ ഹിസ്ബുള്ള നേതാവ് ഹസൻ നസ്റല്ല തൻ്റെ പോരാളികളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് അവർ ആശയ വിനിമയത്തിനായി പേജറുകൾ ഉപയോഗിച്ച് തുടങ്ങിയിരുന്നത്.
ചൊവ്വാഴ്ചത്തെ പേജർ സ്ഫോടനത്തിൽ പരിക്കേറ്റവരിൽ ലെബനനിലെ ഇറാൻ അംബാസഡർ മൊജ്തബ അമാനിയും ഉൾപ്പെടുന്നുവെന്ന് ഇറാൻ്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
