സൗദിയിൽ വാഹന ഡ്രൈവർമാരിൽ നിന്നും, പള്ളികളിൽ നമസ്കരിക്കാൻ വരുന്നവരിൽ നിന്നും ഭിക്ഷ യാചിക്കുന്നതിനിടെ നിരവധി യാചകരെ പൊതു സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
കിഴക്കൻ പ്രവിശ്യയിലാണ് നിരവധി യാചകർ അറസ്റ്റിലായത്. നിരീക്ഷണത്തിനൊടുവിൽ യാചകരെ പിന്തുടർന്ന് പിടികൂടുന്ന വീഡിയോ പൊതു സുരക്ഷാ വിഭാഗം പ്രസിദ്ധീകരിച്ചു.
ഇന്ത്യൻ, പാകിസ്ഥാൻ, യെമൻ പൗരത്വമുള്ള യാചകർ, വാഹന ഡ്രൈവർമാരിൽ നിന്നും, പള്ളികൾക്കുള്ളിലെത്തുന്ന വിശ്വാസികകളിൽ നിന്നും, പണം സ്വീകരിക്കുന്നത് വിഡിയോയിൽ കാണാം.
പള്ളിയുടെ പ്രധാന വാതിലിനരികിൽ നിന്നും, പാർക്കിങ്ങിൽ നിർത്തിയിട്ട വാഹനത്തിൽ ഡ്രൈവർമാർ കേറുന്ന സമയത്ത് അവരിൽ നിന്നും പണം പിരിക്കുന്നവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ജിദ്ദയിൽ നിന്നും ഈജിപ്ഷ്യൻ സ്വദേശികളായ മൂന്ന് സ്ത്രീകളെ സമാനമായ രീതിയിൽ പിടികൂടിയിരുന്നു.
രാജ്യത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ യാചകരെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി സുരക്ഷാ അധികാരികൾ അവരുടെ പ്രചാരണങ്ങൾ തുടരുകയാണെന്ന് പൊതു സുരക്ഷ വിഭാഗം അറിയിച്ചു.
ഭിക്ഷാടനത്തിനെതിരെ പോരാടുന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അത് ഒരു ദേശീയ കടമയായി കണ്ടുകൊണ്ട് ഭിക്ഷാടനം ശ്രദ്ധയിൽ പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്നും അധികൃതർ ഊന്നിപ്പറഞ്ഞു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
