വടക്കൻ യെമനിന് മുകളിലൂടെ പറന്ന അമേരിക്കയുടെ MQ-9 റീപ്പർ ഡ്രോൺ വിമാനം ഹൂത്തി വിമതർ വെടിവെച്ചു വീഴ്ത്തി. തകർന്നു വീണ ഡ്രോണിൻ്റെ അവശിഷ്ടങ്ങൾ കാണിക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തു വിട്ടു.
മിസൈൽ ഉപയോഗിച്ച് ഡ്രോൺ ആക്രമിക്കപ്പെടുന്ന വിഡിയോ ഓൺലൈനിൽ പ്രചരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഹൂത്തി ബ്രോഡ്കാസ്റ്റർ അൽ-മസീറ ഡ്രോൺ വെടിവെച്ചിട്ടതായി അവകാശപ്പെട്ടത്.
ഏകദേശം 30 മില്യൺ ഡോളർ ചിലവ് വരുന്ന ജനറൽ അറ്റോമിക്സ് റീപ്പറുകൾക്ക് 50,000 അടി വരെ ഉയരത്തിൽ പറക്കാൻ കഴിയും. ഒരു മാസത്തിനുള്ളിൽ ഹൂത്തികൾ വീഴ്ത്തുന്ന രണ്ടാമത്തെ ഡ്രോണാണിത്.
സാദ പ്രവിശ്യയ്ക്ക് മുകളിലൂടെ പറക്കുന്നതിനിടെയാണ് യുഎസ് ഡ്രോൺ തങ്ങൾ ഭൂതല മിസൈൽ ഉപയോഗിച്ച് തടഞ്ഞതെന്ന് ഗ്രൂപ്പിൻ്റെ സൈനിക വക്താവ് യഹ്യ സാരി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബർ മുതൽ ഇസ്രയേൽ ആക്രമണത്തിനിരയായ ഗാസയെ പിന്തുണച്ച് സൈനിക പ്രവർത്തനങ്ങൾ ആരംഭിച്ചതിനുശേഷം 11 യുഎസ് ഡ്രോണുകൾ സംഘം തകർത്തതായി സാരി പറഞ്ഞു.
യുഎസിൻ്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണം യെമനിലെ തങ്ങളുടെ സ്ഥാനങ്ങൾ തകർത്തുകൊണ്ടിരിക്കെ, ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെയും ഹൂത്തികൾ ലക്ഷ്യമിടുന്നുണ്ട്.
ഇതിന് പുറമെ ഇസ്രായേലിനെ ലക്ഷ്യമാക്കി മിസൈലുകൾ വിക്ഷേപിക്കുന്നത് തുടരുന്നു, ഇന്ന് ടെൽ അവീവിനെ ലക്ഷ്യമാക്കി മിസൈൽ വിക്ഷേപിച്ചതായി ഹൂത്തികൾ അവകാശപ്പെട്ടു.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
