ഇന്നലെ വൈകുന്നേരം ബെയ്റൂത്തിൽ ഇസ്രായേൽ നടത്തിയ വൻ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ദീർഘകാല നേതാവായ ഹസൻ നസ്രുള്ളയെ വധിച്ചതായി സൈന്യം പ്രസ്താവനയിൽ അവകാശപ്പെട്ടു.
നസ്രുള്ള കൊല്ലപ്പെട്ടതായി അമേരിക്കയും സ്ഥിരീകരിച്ചു. ബെയ്റൂത്തിലെ ശക്തമായ വ്യോമാക്രമണത്തിൽ നസ്രുള്ളക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഭീകര സംഘടനയുടെ നേതാവിനെ സൈന്യം വധിച്ചു എന്നാണ് ഇസ്രായേൽ പ്രസ്താവനയിറക്കിയത്. സംഘടനയുടെ തെക്കൻ മുന്നണിയുടെ കമാൻഡറായ അലി കറാക്കിയെയും മറ്റ് നിരവധി ഹിസ്ബുള്ള നേതാക്കളെയും സൈന്യം വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടു.
“സുരക്ഷാ സ്ഥാപനത്തിൽ നിന്നുള്ള കൃത്യമായ രഹസ്യാന്വേഷണ മാർഗ്ഗനിർദ്ദേശത്തോടെ വ്യോമസേനാ വിമാനങ്ങൾ ഹിസ്ബുള്ളയുടെ ഭൂഗർഭ ആസ്ഥാനം ബോംബിട്ടു തകർക്കുകയായിരുന്നു”. ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ആക്രമണം നടക്കുന്ന സമയത്ത് 32 വർഷമായി ഗ്രൂപ്പിൻ്റെ ചുമതലയുള്ള ഹിസ്ബുള്ളയുടെ സെക്രട്ടറി ജനറൽ ഹസൻ നസ്റല്ല അവിടെ ഉണ്ടായിരുന്നുവെന്ന് തങ്ങൾക്ക് രഹസ്യ വിവരം ലഭിച്ചതായും ഇസ്രായേൽ പറഞ്ഞു.
എന്നാൽ നസ്രുള്ള കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഹിസ്ബുള്ളയിൽ നിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.
നസ്രുള്ള കൊല്ലപ്പെട്ട വാർത്ത സത്യമാണെങ്കിൽ, ഹാഷിം സാഫി അൽ-ദിൻ ഹിസ്ബുള്ളയുടെ പുതിയ മേധാവിയായി സ്ഥാനമേൽക്കുമെന്നാണ് കരുതപ്പെടുന്നത്.
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q
